മനുഷ്യന്റെ സാമാന്യ യുക്തിക്ക് നിരക്കാത്ത വാദങ്ങളും ഗീബൽസിയൻ നുണകളും സംഘപരിവാറിന്റെ ജനിതക ഘടനയിൽ തന്നെ ഉള്ളതാണ്. അലോപ്പതിക്കെതിരെ യോഗ ഗുരു ബാബാ രാംദേവ് നടത്തിയ പരാമർശതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ശക്തമായി പ്രതികരിച്ചിരുന്നു. രാംദേവിന്റ പരാമർശം പിന്നീട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ ഇടപെട്ട് പിൻവലിപ്പിച്ചു.

എന്നാൽ IMA യും അലോപ്പതി മരുന്നുകളും ഇന്ത്യയെ ക്രിസ്ത്യൻ രാഷ്ട്രമാക്കാനുള്ള വലിയഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് രാംദേവിന്റെ അരുമ ശിഷ്യൻ ആചാര്യ ബാലകൃഷ്ണ പറയുന്നത്.

പരമത വിദ്വേഷം പരിവാറിന്റ ജനിതക ദോഷമാണെന്ന് വെറുതെ പറയുന്നതല്ല. മുസ്ലിംകളെ കുറിച്ച് ഗോൾവാൾകർ പറയുന്നത് കേൾക്കൂ. “എല്ലാ മതക്കാർക്കിടയിലും തെമ്മാടികൾ ഉണ്ട്. എന്നാൽ ഹിന്ദുക്കളിലെ തെമ്മാടികൾ ഒന്നിച്ചു കൂടിയാൽ അവർ നല്ലത് മാത്രം ചിന്തിക്കുന്നു. എന്നാൽ മുസ്‌ലിംകളിലെ തെമ്മാടികൾ ഒന്നിച്ചു ചേർന്നാൽ അവർ ഒറ്റക്ക് ചെയ്യാൻ മടിക്കുന്ന കുറ്റ കൃത്യങ്ങൾ ചിന്തിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു,”

ഹിന്ദുത്വ ആചര്യനായിരുന്ന പണ്ഡിറ്റ്‌ ദീൻദയാൽ ഉപാധ്യായ 1965 ഏപ്രിൽ 24ന് നടത്തിയ പ്രഭാഷണത്തിൽ ഗോൽവൽക്കറെ അനുസ്മരിച്ചു പറഞ്ഞതാണിത്. മലീമസമായ ഈ മനോവികാരമാണ് മുസ്‌ലിംകൾ കൂട്ടമായി ജീവിക്കുന്ന കശ്മീരിലും ലക്ഷ്ദ്വീപിലുമൊക്കെ വിഷം കലക്കാൻ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്.