ഈയിടെ പുറത്തുവന്ന ചില കണക്കുകൾ പ്രകാരം 2011-19 കാലയളവിൽ ക്രിസ്തു മതത്തിൽനിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം നടത്തിയത് 535 പേരാണ്. ഇതേ കാലയളവിൽ ഹിന്ദു മതത്തിൽനിന്ന് ഇസ്‌ലാമിലേക്ക് മാറിയവർ 1905 പേർ ആണ്. അതേസമയം ഈ കാലയളവിൽ ക്രിസ്തു മതത്തിൽ നിന്ന് ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത് 5741 പേരാണ്. ഹിന്ദു മതത്തിൽനിന്ന് 1811 പേർ ക്രിസ്തു മതത്തിലേക്ക് മാറിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ, ചില ക്രിസ്തീയ സഭകൾ സംഘപരിവാറിന്റെ വാഴ്ത്താ ത്താരിക്ക് ഹല്ലേലുയ പാടുന്നതിന്റെ ചേതോവികാരം എന്തായിരിക്കും?

പോർച്ചുഗീസുകാർ വാണ കാലത്തും പിന്നീട് ബ്രിട്ടീഷ് ഭരണത്തിന് കീഴിലും ക്രിസ്ത്യൻ മിഷ്നറികൾ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് പ്രവർത്തിച്ചത്. കോളനി വാഴ്ച നിലനിന്ന എല്ലാ രാജ്യങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. ആധുനിക വിദ്യഭ്യാസം പ്രചരിപ്പിക്കുന്നതിൽ ഈ സർക്കാർ പിന്തുണ വലിയ ഘടകവുമായിരുന്നു.

കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ഇത്തരം മിഷ്നറികൾ നടത്തിയ മതപരിവർത്തന ശ്രമങ്ങളെ ചെറുക്കാനാണ് സനാഉള്ള മക്തി തങ്ങൾ (1847-1912) ‘പാർകലീത്താ പോർക്കള’വും ‘കഠോരകുഠാര’വും മാറ്റനേകം കൃതികളും എഴുതിയത്. അന്നും ഇന്നും ക്രിസ്ത്യൻ മിഷ്നറികൾ ലൗ ജിഹാദ് നടത്തുകയാണെന്ന് ആരും ആരോപിച്ചതായി കേട്ടിട്ടില്ല.

മിഷ്നറികളിൽനിന്നും സ്വസമുദായത്തിലെ ശത്രുക്കളിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിട്ടപ്പോൾ തങ്ങളുടെ സഹായത്തിനെതിയത് ഹൈന്ദവ സുഹൃത്തുക്കൾ ആയിരുന്നു എന്നും മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികളുടെ ആമുഖത്തിൽ പ്രമുഖ ചരിത്രകാരനായ ഡോ എം ഗംഗധാരൻ രേഖപ്പെടുത്തുന്നുണ്ട്.

ഇപ്പോൾ സംഘ പരിവാറിന് ചുവടൊപ്പിച്ച്‌ കേരളത്തിലെ ചില ക്രിസ്തീയ സഭകൾ നടത്തുന്ന കാടിളക്കൽ വെറും ഹിന്ദുത്വ സ്വാധീനം മാത്രമാണെന്ന് പറഞ്ഞുകൂടാ. പശ്ചാത്യ ലോകത്തെ വലതുപക്ഷ ജൂത-ക്രൈസ്തവ ഗ്രൂപ്പുകൾ മുസ്ലിംകൾക്കെതിരെ ഈ ആരോപണം വർഷങ്ങളായി ഉയർത്തിവരുന്നുണ്ട്. യൂറോപ്യൻ ജനസംഖ്യയുടെ വെറും അഞ്ചു ശതമാനം മാത്രമുള്ള മുസ്ലിംകൾ വൻകര കീഴടക്കി ‘യൂറെബ്യ’ സ്ഥാപിക്കാൻ നോമ്പ് നോറ്റ് നടക്കുകയാണെന്നാണ് വലതുപക്ഷ ഗ്രൂപ്പുകളുടെ വാദം.

വെള്ളക്കാരായ പെൺകുട്ടികളെ മുസ്ലിംകൾ പ്രലോഭപ്പിച്ചു മതം മാറ്റുന്നത് ബ്രിട്ടൻ പിടിച്ചക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ബ്രിട്ടീഷ് വലത് പക്ഷ നേതാവായിരുന്ന നിക്ക് ഗ്രിഫിന്റെ വാദം. ഇന്ത്യയിലെ ഫാഷിസ്റ്റുകൾ വാദിക്കുന്ന പോലെ മുസ്ലിം ഉന്മൂലനമാണ് ഭീഷണി നേരിടാനുള്ള എളുപ്പ വഴി ഇന്ന് ഉപദേശിക്കാനും അവർ മറക്കുന്നില്ല.

“In a democratic age, you can’t buck demography -except through civil war. The Serbs figured that out- as other Continentals will in the years ahead: if you can’t outbreed the enemy, cull them,” എന്നാണ് കനേഡിയൻ എഴുത്തുകാരൻ മാർക്ക്‌ സ്‌റ്റെയ്‌ണിന്റെ ഉപദേശം.

യൂറോപ്പിൽ കുടിയേറിയ മുസ്ലിംകളെ മുഴുവൻ ആട്ടിപ്പുറത്താ ക്കണമെന്നാണ് ഡച്ച് രാഷ്രീയ നേതാവായ ഗീർത് വൈൽഡഴ്സിന്റെ ആവശ്യം. ഒരു പടി കൂടി കടന്നു ഈ ആവശ്യത്തിലേക്കായി ഒരു പ്രത്യേക വകുപ്പ് തന്നെ വേണമെന്നാണ് ആസ്ട്രിയൻ വലതുപക്ഷ കക്ഷികളുടെ ആവശ്യം.

ഹിറ്റ്ലറിൽ നിന്ന് പാഠം ഉൾക്കൊണ്ട സംഘ പരിവാരം CAA പിടിച്ചു ആണയിടുന്നതും ഇത്തരം ന്യായങ്ങൾ നിരത്തിയാണ്. താൽക്കാലിക ലാഭങ്ങൾക്ക് വേണ്ടി സഭകൾ നടത്തുന്ന സമാനമായ കുപ്രചാരണങ്ങൾ കേരളീയ സമൂഹത്തെ കൂടുതൽ ധൃവീകരിക്കാനേ ഉപകരിക്കൂ. അവർ നിങ്ങളെത്തേടി എത്തും വരെ നിങ്ങൾ അപരനെ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുക എന്നേ അവരോട് പറയാനുള്ളൂ.