2012 ൽ ഫ്രഞ്ച് മൾട്ടി നാഷണൽ കമ്പനിയായ മിഷലിൻ തമിഴ്നാട്-ആന്ധ്രാ അതിർത്തിയിലുള്ള തെർവോയ് കണ്ടിഗൈ ഗ്രാമത്തിൽ ഒരു ടയർ നിർമാണ യുണിറ്റ് ആരംഭിക്കുന്നു. മാരകമായ മാലിന്യം പുറംതള്ളുന്ന അത്തരം ഒരു കമ്പനി കാടും അരുവികകളും നിറഞ്ഞ ഞങ്ങളുടെ ഗ്രാമത്തിൽ വേണ്ടെന്ന് ഗ്രാമീണർ ഒന്നടങ്കം പറഞ്ഞു.

മദ്രാസ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റൽ സ്റ്റഡീസ് നടത്തിയ പഠനം കടുത്ത പാരിസ്തിക ആഘാതത്തെകുറിച്ച് മുന്നറിയിപ്പ് നൽകി. വലിയ പ്രക്ഷോഭങ്ങൾ നടന്നു. ഭരണകൂടം സമരത്തെ ചോരയിൽ മുക്കി. അന്നത്തെ ജയലളിത സർക്കാർ

കോടികൾ കൈക്കൂലി വാങ്ങി കമ്പനിക്കൊപ്പം നിന്നു എന്നാണ് കേൾവി. എതിർപ്പുകൾ മറികടന്ന് കമ്പനി യാഥാർഥ്യമായി.

ഫാക്ടറി തുടങ്ങി ഒരു വർഷം കഴിഞ്ഞാണ് ഞാൻ തെർവോയിൽ എത്തുന്നത്. ചെന്നൈ നഗരത്തിൽ നിന്ന് ഏതാണ്ട് 60 കിലോമീറ്റർ അകലെയുള്ള തെവോയ് കണ്ടിഗൈ ഗ്രാമം ഞാൻ ആദ്യമായി കാണുകയാണ്. ഭൂരിഭാഗം ദളിത്കളും ഗോത്ര വർഗ്ഗക്കാരും താമസിക്കുന്ന ഗ്രാമത്തിന്റെ മുക്കു മൂലകളിൽ കയറിയിറങ്ങി ഗ്രാമീണരുമായി സംസാരിച്ചു.

ഗ്രാമവാസികൾ നൽകിയ വിവരങ്ങളും നേരിൽ കണ്ട കാര്യങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. കമ്പനി വന്നതോടെ ഗ്രാമീണ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന 450 ഏക്കർ കാട് പൂർണ്ണമായി അപ്രത്യക്ഷമായി. ഏഴ് തണ്ണീർ തടങ്ങളിൽ അഞ്ചെണ്ണം പൂർണ്ണമായി മണ്ണിനടിയിലായി. ഫാക്ടറിയിൽ നിന്നുള്ള വിഷം കലർന്ന മലിന ജലം ഒഴുകി ഗ്രാമത്തിലെത്തി. ഏക്കർ കണക്കിന് കൃഷിഭൂമി ഉപയോഗശൂന്യമായി. ഗ്രാമീണർക്ക് അവരുടെ മണ്ണും വിണ്ണും എന്നെന്നേക്കുമായി നഷ്ടമായി.

ഗംഭീര വാർത്ത എന്നെനിക്ക് തോന്നി. കമ്പനിക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം രണ്ട് റിപ്പോർട്ടുകൾ എഴുതി സമർപ്പിച്ചു.

പക്ഷെ വാർത്ത വെളിച്ചം കണ്ടില്ല. കമ്പനി ഇടപ്പെട്ട് വാർത്ത മുക്കി എന്നാണ് കേട്ടത്. അരി വാങ്ങാൻ ജോലി ആവശ്യമുള്ളത് കൊണ്ട് ഞാൻ ആദർശം എടുത്ത് അട്ടത്ത് വെച്ചു. ആ ശീലം ഇന്നും തുടരുന്നു!

ആരുടേയും സമ്മതം ആവശ്യമില്ലാത്തത് കൊണ്ട് റിപ്പോർട്ട് അന്ന് തന്നെ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തിരുന്നു. വീണ്ടുമൊരു പരിസ്ഥിതി ദിനം വന്നപ്പോൾ ഓർത്തതാണ്. ലിങ്ക് താഴെ…..

https://husainkodinhi.com/…/death-of-a-village-a-story…
https://husainkodinhi.com/…/thervoy-the-life-that-lost…