ഒരേ സമയം സിനിമ നിരൂപണവും ജുമുഅ ഖുതുബയും നിർവഹിക്കുന്ന ഒരു ‘ഇസ്‌ലാമിക പണ്ഡിത’നെ ഉൾകൊള്ളാൻ കേരളീയ മുസ്‌ലിം സമൂഹം പൂർണ്ണമായി പാകപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഹജ്ജിനെ കുറിച്ച് പുസ്തകമെഴുതിയാൽ അതിൽ സിനിമയും സെക്സ്സുമൊക്കെ പരാമർശിക്കാൻ ധൈര്യമുള്ള ‘പണ്ഡിതൻമാർ’ അധികമില്ല എന്നുറപ്പാണ്. നാം കണ്ടു പരിചയിച്ച കള്ളികളിൽ ഒതുങ്ങാത്ത പണ്ഡിതനാണ് മുഹമ്മദ്‌ ശമീം.

റിലീസാകുന്ന ഏറ്റവും പുതിയ സിനിമ ഗഹനമായി നിരൂപണം ചെയ്യും. പിറ്റേ ദിവസം മിമ്പറിൽ കയറി നിസ്കാരത്തിന്റെ ആത്മാവിനെ കുറിച്ച് ഗംഭീരമായി ഖുതുബ നിർവഹിക്കും.

ഈയിടെ പുറത്തിറങ്ങിയ മോഹൻലാലിന്റെ ‘എമ്പുരാൻ’ സിനിമയെകുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച നിരൂപണങ്ങളിലൊന്ന്

ശമീമിന്റേതായിരുന്നു. അദ്ദേഹത്തിന് സി എൻ അഹമ്മദ് മൗലവി പുരസ്‌കാരം ലഭിച്ചപ്പോൾ ‘തെറിച്ച’ ചിന്തകൾക്ക് അർഹിച്ച പുരസ്‌കാരം എന്നാണെനിക്ക് തോന്നിയത്.

സംഘടനകളുടെ മാപിനികൾ വെച്ച് അളന്നുനോക്കി മറ്റുള്ളവരുടെ ഈമാനിനും തഖ് വ ക്കുമൊക്ക മാർക്കിടുന്ന പണ്ഡിത ലോകത്ത് ശമീം ഒരു വേറിട്ട ശബ്ദമാണ്. സന്ദേഹപ്പെടാനും ചോദ്യം ചെയ്യാനുമൊക്കെയുള്ള വിശ്വാസിയുടെ അവകാശത്തെ മാനിക്കുന്ന പണ്ഡിതനായിട്ടാണ് ശമീമിനെ എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടുള്ളത്.

വിശ്വസാഹിത്യവും മത ദർശനങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാൻ ചങ്കുറപ്പുള്ള ബുദ്ധിജീവി. ‘പ്രമാണ’ങ്ങളുടെ പൊട്ടക്കിണറ്റിൽ നിന്ന് പുറത്ത് കടന്ന് വർത്തമാന ലോകത്തിന്റെ ആകുലതകൾക്കിടയിൽ നിന്ന് കൊണ്ട് ഖുർആനെ വായിക്കാൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥി. അക്ഷരങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങി ഞങ്ങളുടെ ബ്രാൻഡ് ഇസ്‌ലാം മാത്രമേ ശരിയുള്ളൂ എന്ന് വാദിക്കുന്ന പണ്ഡിത കേസരികൾക്കിടയിൽ അറിയാനും ചോദ്യം ചെയ്യാനുമുള്ള വിശ്വാസിയുടെ അവകാശത്തെ വകവെച്ചു കൊടുക്കാൻ തന്റേടമുള്ള ജ്ഞാനി. ഇതൊക്കെയാണ് ശമീം എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.

‘വാക് തലപ്പ്’ സംവാദത്തെ കുറിച്ചുള്ള പുസ്തകമാണ്. അറിയാനും ചോദ്യം ചെയ്യാനുമുള്ള മനുഷ്യന്റെ അവകാശത്തെ ആദരിക്കുന്ന പുസ്തകം. വിശ്വാസത്തിന്റെ കുത്തക വൽക്കരണത്തെയും അറിവിന്റെ കേന്ദ്രീകരണത്തെയും അത് ചോദ്യം ചെയ്യുന്നു. ചരിത്രത്തിലും വേദ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും പരാമർശിച്ച സംവാദങ്ങളെ ശമീം പരിചയപ്പെടുത്തുന്നുണ്ട്.

പ്രതിപക്ഷ ബഹുമാനമാണ് സംവാദത്തിന്റെ അടിത്തറ. നമുക്കില്ലാത്തതും അത് തന്നെ. നാസ്തികരുമായി നടത്തുന്ന സംവാദങ്ങളിലെ മാന്യതയുടെ ഒരംശം പോലും മുസ്‌ലിം മതസംഘടനകൾ പരസ്പരം കാണിക്കാത്തതെന്ത് എന്ന് പലപ്പോഴും അത്‍ഭുതപ്പെട്ടിട്ടുണ്ട്.

തികഞ്ഞ ഫാഷിസ്റ്റുകളും വർഗീയ വാദികളും മുസ്‌ലിം മത സംഘടന കളുടെ സാംസ്‌കാരിക സമ്മേളനങ്ങളിലെ സ്ഥിരം ചേരുവകളാണ്. പക്ഷെ സഹോദര സംഘടനകളോ അവാന്തര വിഭാഗങ്ങളോ ഒരിക്കലും അത്തരം വേദികളിലേക്ക് ക്ഷണിക്കപ്പെടാറില്ല. ക്ഷണിച്ചാൽ പോകാത്ത അയിത്ത വാദികളും ഉണ്ട് എന്ന് മറക്കുന്നില്ല.

മറ്റുള്ളവരെ കേട്ടാൽ, വായിച്ചാൽ ആദർശ വ്യതിയാനം വന്നുപോകുമെന്ന് ഭയപ്പെടുന്നവരുണ്ട്. നിങ്ങളുടെ തൂണു കൾ ഉറപ്പുള്ളതാണെങ്കിൽ വാതിലുകൾ തുറന്നിടൂ എന്നാണ് ഗാന്ധിജി പറഞ്ഞത്.

അൻപത് കൊല്ലം മുമ്പ് പറഞ്ഞത് ഇപ്പോഴും ആവർത്തിച്ചു കൊണ്ടിരിക്കുന്നത് ആദർശത്തിന്റെ കരുത്തുകൊണ്ടാണെന്ന് ചില നിഷ്കുകൾ ചേർത്തും പേർത്തും വാദിക്കുന്നു.

ആശയ സുഭദ്രതയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ തുറന്ന സംവാദങ്ങൾക്ക് സ്വന്തം വാതിലുകൾ തുറന്നു വെക്കുകയാണ് മുസ്‌ലിം സംഘടനകൾ ചെയ്യേണ്ടത്.

അനുയായികൾ ചാർത്തിക്കൊടുക്കുന്ന പട്ടങ്ങളിലും പരിവേഷങ്ങളിലും ആത്മ രതികൊള്ളുന്നത് പാണ്ഡിത്യത്തിന്റെ ലക്ഷണമല്ല. ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളും നേതൃ മാറ്റങ്ങളുമൊക്കെ ഇസ്‌ലാമിന്റെ കൂടി തേട്ടമാണ് എന്ന് മുസ്‌ലിം നേതൃത്വം മനസ്സിലാക്കുന്നത് ജീവസ്സുറ്റ ഒരു സമുദായമായി നിലനിൽക്കാൻ നമ്മെ സഹായിക്കും. ഇതൊക്കെ കൂടിയോ കുറഞ്ഞതോ ആയ അളവിൽ എല്ലാ സംഘടനകൾക്കും ബാധകമാണ്.

ഇതൊക്കെ എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, സുഹൃത്തേ, ഇത്‌ നിങ്ങളെ കുറിച്ച് തന്നെയാണ് എന്നാണെനിക്ക് പറയാനുള്ളത്!!