കത്തുന്ന വേനലിന്റെ അവസാന നാളുകളൊന്നിൽ അതിരാവിലെ തട്ടേക്കാട് വനത്തിൽ ചെന്ന് കേറുമ്പോൾ തലേന്ന് തിമിർത്തു പെയ്ത വേനൽ മഴയുടെ ആലസ്യത്തിലായിരുന്നു കാട്. ഓഫ് സീസണാണ്, വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് പരിചയമുള്ള വാച്ചർ മുന്നറിപ്പ് തന്നു.

വെളിച്ചം നന്നേ കുറവ്. പതിവ് കോലാഹലങ്ങളില്ല. അരണ്ട വെളിച്ചത്തിലുള്ള ഫോട്ടോഗ്രാഫി ഇന്നും എനിക്ക് വഴങ്ങിയിട്ടില്ല. കൂടുതൽ പരീക്ഷണത്തിന് മുതിരാതെ കാമറ ഓട്ടോ മോഡിലേക്ക് മാറ്റി. വാച്ച് ടവറിനടുത്ത് തുറന്ന പ്രദേശത്തു മാത്രമാണ് അല്പമെങ്കിലും വെളിച്ചം ഉള്ള ഇടം. പതിവ് പോലെ കാത്തിരുന്നു. പെട്ടെന്നാണ് ഉച്ചത്തിൽ ബഹളമുണ്ടാക്കി ഇവർ പറന്നെത്തിയത്, ഒരു കൂട്ടം മലബാർ പാരക്കീറ്റുകൾ. തട്ടേക്കാട് പലതവണ ഇവരെ കണ്ടിട്ടുണ്ടെങ്കിലും

മനസ്സിനിണങ്ങിയ ചിത്രങ്ങൾ കിട്ടിയിരുന്നില്ല. ഒരിക്കൽ കൂടി കാട് എനിക്കായി കരുതിവെച്ച നിമിഷങ്ങൾ…..


